
മലപ്പുറം: സംസ്ഥാന സർക്കാറിന്റെ അധികാര പരിധിയിൽപെട്ട തീരക്കടൽ മേഖലയിൽ മണൽ ഖനനം നടത്താനുള്ള കേന്ദ്ര സർക്കാർ പദ്ധതി ഫെഡറൽ സംവിധാനത്തോടുള്ള വെല്ലുവിളിയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി പറഞ്ഞു. കടൽ മണൽ ഖനനം കടലിനെ കൊല്ലലാണ് എന്ന തലക്കെട്ടിൽ പൊന്നാനി പാലപ്പെട്ടിയിൽ സംഘടിപ്പിച്ച കടൽ സംരക്ഷണ പ്രക്ഷോഭ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആഴക്കടൽ, കുത്തകകളുടെ കൈകളിലായതിനാൽ മൽസ്യതൊഴിലാളികൾക്ക് ആശ്രയം തീരക്കടലാണ്. ഖനനം, അവിടെ അവശേഷിക്കുന്ന മൽസ്യ സമ്പത്തും ഇല്ലാതാക്കും. കടൽ ചുരുങ്ങുകയും കടൽക്ഷോഭം അപകടകരമാംവിധം വർദ്ധിക്കുകയും ചെയ്യും. തീരദേശവാസികളുടെ ജീവിതം അപകടത്തിലാക്കുന്ന ഈ പദ്ധതിയിൽ നിന്ന് സർക്കാർ പിൻമാറാൻ തയ്യാറാവുന്നില്ലെങ്കിൽ മൽസ്യതൊഴിലാളികളെ സംഘടിപ്പിച്ച് ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് വെൽഫെയർ പാർട്ടി നേതൃത്വം നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി മുനീബ് കാരക്കുന്ന് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് മുഹമ്മദ് പൊന്നാനി, സലിം പറവണ്ണ എന്നിവർ സംസാരിച്ചു. ഖാസിം അയിരൂർ സ്വാഗതവും ഹംസു കെഎച്ച് നന്ദിയും പറഞ്ഞു. കബീർ കപിരിക്കാട്, നൗഷാദ് യാഹു കപിരിക്കാട്, അബ്ദുൽമജീദ്, റഫീക് കപിരിക്കാട്, കാസിം കോണ്ടത്ത്, മുജീബ് അയിരൂർ, നൗഷാദ് കെ, സാദിക് കോടത്തൂർ, ഇബ്രാഹിംകുട്ടി കപിരിക്കാട് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഇഫ്താറോട് കുടിയാണ് സംഗമം സമാപിച്ചത്.