മലപ്പുറം: അഞ്ച് ഏക്കർ ഭൂമി ലഭ്യമല്ല എന്ന കാരണം പറഞ്ഞു ജില്ലക്ക് അവകാശപ്പെട്ട ഇഎസ്‌ഐ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി ഇല്ലാതാക്കാനുള്ള നീക്കം അംഗീകരിക്കാൻ കഴിയില്ല എന്ന് വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ആശുപത്രി ജില്ലക്ക് ലഭ്യമാക്കാൻ വേണ്ട നടപടികൾക്ക് ജില്ലാ ഭരണകൂടവും ജില്ലയിലെ ജനപ്രതിനിധികളും ശക്തമായി രംഗത്തിറങ്ങണമെന്നും പാർട്ടി ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ ജില്ലയോട് തുടരുന്ന വിവേചന ഭീകരതയുടെ ഒടുവിലത്തെ ഉദാഹരണമാണ് ഇഎസ്‌ഐ ആശുപത്രി വിഷയത്തിൽ റവന്യൂ വകുപ്പ് റിപ്പോർട്ട്. ഇത് അംഗീകരിക്കാൻ ആവില്ല.
ജില്ലക്ക് അവകാശപ്പെട്ട ജനറൽ ആശുപത്രി, റഫറൽ ആശുപത്രി എന്നിവ നഷ്ടപ്പെടുത്താനുള്ള നീക്കങ്ങളുടെ തുടർച്ചയിലാണ് ഇഎസ്‌ഐ ആശുപത്രിയും ഇല്ലാതാക്കാനുള്ള ശ്രമം. ജില്ലയിലെ സാധാരണക്കാരായ ജനങ്ങൾക്കും വിവിധ വിഭാഗങ്ങളിൽപെട്ട തൊഴിലാളികൾക്കും സൗജന്യമായി മികച്ച ചികിത്സ ലഭ്യമാകാനുള്ള അവസരങ്ങളാണ് പൊതുമേഖലയിലുള്ള ആശുപത്രികൾ നഷ്ടമാകുന്നതിലൂടെ ഇല്ലാതാകുന്നത്.
ജില്ലയുടെ വിവിധ മേഖലകളിൽ മിച്ച ഭൂമികൾ സ്വകാര്യവ്യക്തികൾ കൈയേറിയിട്ടുണ്ട്. ഇവ തിരിച്ചുപിടിക്കുകയോ പാണക്കാട് വ്യവസായ പാർക്കിനോട് അനുബന്ധമായി നിലവിൽ ലഭ്യമായ ഭൂമി ഉപയോഗിക്കുകയോ ഉൾപ്പെടെയുള്ള വിവിധ സാധ്യതകൾ നിലനിൽക്കെ ആണ് സർക്കാറിന് ഭൂമി ലഭ്യമല്ല എന്ന റിപ്പോർട്ട് റവന്യൂ വകുപ്പ് നൽകിയിരിക്കുന്നത്. ഇത് ജില്ലയോടുള്ള ഭരണകൂട വിവേചനത്തിന്റെ ഭാഗമായി മാത്രമേ കാണാൻ കഴിയൂ എന്നും വെൽഫെയർ പാർട്ടി അഭിപ്രായപ്പെട്ടു.