മെസ്ക്വിറ്റ് (ഡാളസ് ): കാൽവരി ക്രൂശിൽ മൂന്നണികളിന്മേൽ തൂങ്ങിക്കിടക്കുന്ന ക്രിസ്തുവിനെ നാം ദർശിക്കുമ്പോൾ ആ ക്രൂശു നമ്മെ പഠിപ്പിക്കുന്ന രണ്ടു വിലയേറിയ സത്യങ്ങളാണ് ക്ഷമിക്കുക എന്നതും പൊറുക്കുകയെന്നതും.പലപ്പോഴും ക്ഷമിക്കുവാൻ നമുക് കഴിയുമെങ്കിലും പോറുക്കുവാൻ കഴിയുന്നില്ല എന്ന് പറയുന്നവരാണ് ഭൂരിപക്ഷവും. എന്നാൽ ഈ സത്യങ്ങൾ നാം സ്വായത്തമാകുക മാത്രമല്ല അത് പ്രവർത്തി പഥത്തിൽ കൊണ്ടുവരുമ്പോൾ മാത്രമാണ് നോമ്പിൽ നാം നടത്തുന്ന അനുഷ്ഠാനങ്ങൾ അന്വർത്തമാകുന്നതെന്ന് റവ സുകു ഫിലിപ്പ് മാത്യു പറഞ്ഞു.
ഡാലസ് സെൻറ് പോൾസ് മാർത്തോമാ ചർച്ചിൽ മാർച്ച് 26 ബുധനാഴ്ച വൈകീട്ട് പാതി നോബിനോട് അനുബന്ധിച്ച് നടന്ന പ്രത്യേക ശുശ്രൂഷയിൽ പങ്കെടുത്ത് യോഹന്നാൻറെ സുവിശേഷം മൂന്നാം അദ്ധ്യായത്തിന്റെ 16 ,17 വാക്യങ്ങളെ അടിസ്ഥാനമാക്കി വചന ശ്രുഷൂഷ നിർവഹിക്കുകയായിരുന്നു ഫ്ലോറിഡ സെൻറ് ലുക്ക് മാർത്തോമാ ചർച്ച വികാരി റവ സുകു ഫിലിപ്പ് മാത്യു. മരുഭൂമിയിൽ മോശ യിസ്രായേൽ ജനത്തിന്റെ രക്ഷക്കായി പിച്ചളസർപ്പത്തെ ഉയർത്തിയതുപോലെ ക്രൂശിന്മേൽ ഉയർത്തപ്പെട്ട ക്രിസ്തുവിനെ പാപമരണത്തിനായി വിധിക്കപെട്ട മനുഷ്യജാതിയുടെ വീണ്ടെടുപ്പിനായി ദൈവം നൽകിയ ഏറ്റവും ഉത്തമമായ ദാനത്തെ സ്മരിക്കുന്നതിനുമുള്ള അവസരമാണ് ഈ കാലഘട്ടമെന്നും അച്ചൻ ഉത്‌ബോധിപ്പിച്ചു. കുടുംബബന്ധങ്ങളിൽ സ്നേഹം കുറയുമ്പോൾ പരാതികൾ വർധിക്കുമെന്നും നമ്മുടെ തൊട്ടടുത്തിരിക്കുന്ന മനുഷ്യൻറെ നൊമ്പരം മനസ്സിലാക്കുവാൻ നമുക്ക് കഴിയണമെന്നും, കുരിശിലേക്ക് നോക്കുമ്പോൾ ക്രിസ്തു നമ്മെ സ്നേഹിച്ച സ്നേഹം മനസ്സിലാക്കി മറ്റുള്ളവരെ സ്നേഹിക്കാൻ പഠിക്കണമെന്നും അച്ചൻ പറഞ്ഞു
ബിനു തര്യൻ ,ജൊവാൻ ബാബു സൈമൺ എന്നിവർ നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു റവ ഷൈജു സിജോയ് ,രാജൻ കുഞ്ഞു ചിറയിൽ ,തോമസ് ജോർജ് (ടോയ്) , ഡോ റെയ്‌ന റോയ് എന്നിവർ ആരാധനക്ക് നേത്ര്വത്വം നൽകി.