മലപ്പുറം: കേരളത്തിൽ സര്‍ക്കാരിന്റെ വിഭവ വിതരണത്തിലും സർക്കാർ ഉദ്യോഗ മേഖലയിലെ അവസര പങ്കാളിത്തത്തിലും വലിയ വിവേചനങ്ങൾ അനുഭവിക്കുന്ന സമൂഹങ്ങളാണ് സംസ്ഥാനത്തെ പിന്നോക്ക വിഭാഗങ്ങൾ. മുസ്‌ലിങ്ങളും ഈഴവരും പിന്നോക്ക കൃസ്ത്യൻ വിഭാഗങ്ങളുമെല്ലാം ഈ ഗണത്തിൽ പെടുന്നവരാണ്. ദേശീയ തലത്തിലും മറ്റും ജാതി സെൻസസ് അടക്കമുള്ള മുന്നേറ്റങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.
പിന്നോക്ക വിഭാഗങ്ങൾ എല്ലാവരും ഒന്ന് ചേർന്നു കൊണ്ടുള്ള അവസര സമത്വത്തിനും തുല്യമായ വിഭവിതരണത്തിനും വേണ്ടി ശക്തമായ അവകാശ പോരാട്ടങ്ങൾ നടക്കേണ്ട സന്ദർഭമാണ്.
ഈ അവസരത്തിലാണ് നമ്മുടെ വിവേചനങ്ങളുടെ ചരിത്രത്തെ മറന്ന് കൊണ്ട് സവർണ്ണ ഹിന്ദുത്വ രാഷ്ട്രീയ ബോധത്തിന് വഴങ്ങി ഈഴവർ അനുഭവിക്കുന്ന അനീതികൾക്ക് കാരണം മുസ്‌ലിങ്ങളാണ് എന്ന് പ്രചരിപ്പിക്കും വിധത്തിൽ എസ്.എൻ.ഡി.പി യോഗാദ്ധ്യക്ഷൻ വെള്ളാപ്പള്ളി നടേശൻ മുസ്‌ലിം വിരുദ്ധ വംശീയ ബോധവും മലപ്പുറം വിരുദ്ധതയും വിളമ്പുന്നത്. ഇവിടെ നൂറ്റാണ്ടുകളായി പിന്നോക്ക വിഭാഗങ്ങളെ പിന്നോക്കമാക്കി നിലനിർത്തുന്ന സവർണ ജാതീയതയെയും അതിൻ്റെ അധികാര ഘടനയേയും അവയെ താലോലിക്കുന്ന ഇടത് വലത് രാഷ്ട്രീയ പാർട്ടികളെയും ഒന്നും ചോദ്യം ചെയ്യാതെ സംഘ്പരിവാർ ഉയർത്തുന്ന അതേ വാദങ്ങളെ ഉന്നയിക്കുക തന്നെയാണ് വെള്ളാപ്പള്ളി ഇവിടെ ചെയ്യുന്നത്. ഇത് അങ്ങേയറ്റം പ്രതിഷേധാർഹവും സമൂഹത്തിൽ സമുദായങ്ങൾക്കിടയിൽ ചിദ്രത ഉണ്ടാക്കുകയും ചെയ്യുന്ന പ്രസ്താവന കൂടിയാണ്.
ഇത്തരം വംശീയ വിഷം ചീറ്റി പിന്നോക്ക വിഭാഗങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുക എന്നത് ശത്രുവിൻ്റെ താൽപര്യമാണെന്ന് തിരിച്ചറിയാനുള്ള സാമൂഹൃബോധം പിന്നോക്ക സമുദായ നേതൃത്വങ്ങൾ ആർജ്ജിക്കണമെന്നാണ് വിനീതമായി അഭ്യർത്ഥിക്കാനുള്ളത്.
മലപ്പുറം ജനതയെ വംശീയമായി അധിക്ഷേപിച്ച വെള്ളാപ്പള്ളി നടേശനെതിരെ സർക്കാർ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പി ക്കും പരാതി നൽകി സോളിഡാരിറ്റി. സോളിഡാരിറ്റി മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി അൻഫാൽ ജാൻ ആണ് പരാതി നൽകിയത്.