സാമൂഹ്യ സേവനത്തിന്റെ നിലക്കാത്ത ഉറവയായി പ്രീസിംഗ്റ്റ് 3 കോൺസ്റ്റബിൾ അലി ഷെയ്‌ഖാനി

ഷുഗർലാൻഡ് (ടെക്സാസ്) : ഒരു പോലീസ് ഉദ്യോഗസ്ഥൻ തന്റെ ശമ്പള തുക മുഴുവൻ സാമൂഹ്യ സംഘടനകൾക്ക് ദാനം നൽകുന്നു. തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ അദ്ദേഹം വോട്ടർമാരോട് പറഞ്ഞ കാര്യമാണ് ‘പണമല്ല സേവനം മാത്രമാണ് എന്റെ ലക്‌ഷ്യം’ എന്ന്. പറഞ്ഞാൽ അത് പ്രവർത്തിക്കുമെന്ന് അദ്ദേഹം തെളിയിച്ചത് വിളിച്ചുകൂട്ടിയ മാധ്യമപ്രവർത്തകരുടെ മുൻപിലും. മറ്റു പോലീസ് ഉദ്യോഗസ്ഥർക്കൊപ്പം പ്രീസിംഗ്റ്റ് 3 ക്യാപ്റ്റൻ മനോജ് പൂപ്പാറയിലും (മനു പി) അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

വമ്പിച്ച ഭൂരിപക്ഷത്തോടെ ഫോർട്ട്‌ബെൻഡ് കൗണ്ടി പ്രീസിംഗ്റ്റ് മൂന്ന് കോൺസ്റ്റബിളായി തിരഞ്ഞെടുക്കപ്പെട്ട അലി ഷെയ്ഖാനി തന്റെ മൂന്നു മാസത്തെ ഭരണ നേട്ടങ്ങൾ വിവരിക്കാനായി വിളിച്ചുകൂട്ടിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ മൂന്നു മാസമായി അദ്ദേഹത്തിന് ലഭിച്ച ആറ് ശമ്പള ചെക്കുകൾ ഓരോന്നും ആറു സംഘടനകൾക്ക് നൽകി മാതൃകയായി. ഓരോ ചെക്കും 4125 ഡോളർ മുതൽ 4387 ഡോളർ വരെ തുകയുള്ളവയായിരുന്നു.

ഫോര്‍ട്ട്ബെന്റ് കൗണ്ടിയിൽ പ്രവർത്തിക്കുന്ന സന്നദ്ധസംഘടനകളായ ചൈൽഡ് അഡ്വക്കേറ്റ്സ് ഓഫ് ഫോർട്ട് ബെൻഡ്, ദി ആർ ക്ക് ഫൗണ്ടേഷൻ, ഫോർട്ട് ബെൻഡ് പാവ്‌സ് (Paws), അമേരിക്കൻ ലിജിയൻ വെറ്ററൻസ് പോസ്റ്റ് 942, ഹിസ്പാനിക് ഹെറിറ്റേജ് അലയൻസ്, ഫാമിലി ലൈഫ് ആൻഡ് കമ്മ്യൂണിറ്റി റിസോഴ്സ് സെന്റർ എന്നീവയുടെ പ്രതിനിധികൾ ചെക്കുകൾ ഏറ്റുവാങ്ങി.

തങ്ങളുടെ വരുമാനത്തിൽ നിന്ന് ഒരു തുക നീക്കി വെച്ച് ആവശ്യക്കാരെ സഹായിച്ചു പോന്നിരുന്ന അമ്മയാണ് തൻറെ മാർഗദീപമെന്നും, മാതാവിന്റെ പേരിൽ ഒരു ചാരിറ്റി പ്രസ്‌ഥാനം നടത്തിവരുന്നതായും മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിനുത്തരമായി അലി പറഞ്ഞു. പോലീസുകാർ സാധാരണ ടിക്കറ്റ് ആണ് കൊടുക്കാറുള്ളതെന്നും ആദ്യമായാണ് ചെക്ക് കൊടുക്കുന്ന പോലീസിനെ കാണുന്നത് എന്നും ‘നേർകാഴ്ച’ ചീഫ് എഡിറ്റർ സൈമൺ വാളച്ചേരിൽ പറഞ്ഞപ്പോൾ തന്റെ ഓഫീസർമാർ ടിക്കറ്റ് എഴുതുന്നതും കുറച്ചിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.

തന്റെ സേനയിലെ ക്യാപ്റ്റൻ മനോജിന്റെ നേതൃത്വത്തിൽ ജനുവരി മുതൽ മാർച്ച് 31 വരെ മൂവായിരത്തിലധികം നിയമലംഘനങ്ങളിൽ വെറും 83 ട്രാഫിക് ടിക്കറ്റുകളാണ് നൽകിയത് എന്ന് അദ്ദേഹം പറഞ്ഞു. ബാക്കിയുള്ളവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തി പറഞ്ഞയക്കുകയാണ് ചെയ്തത്.

പോലീസ് എന്നത് ഭയപ്പെടുത്താനല്ല പകരം സൗഹൃദത്തിലൂടെ ബോധവൽക്കരിക്കാനാണ് ശമിക്കുന്നതെന്ന് ക്യാപ്റ്റൻ മനോജ് പറഞ്ഞു. പട്രോളിംഗിലുള്ള ഉദ്യോഗസ്ഥരുടെ എണ്ണം കൂട്ടിയിട്ടുണ്ടെന്നും സമൂഹവുമായി ചേർന്ന് കൂടുതൽ സുരക്ഷ ഉറപ്പുവരുത്താനുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും അലി പറഞ്ഞു.

തങ്ങളുടെ പ്രവർത്തന പരിധിക്കുള്ളിലുള്ള ആർക്കും ഏതു സമയത്തും തന്റെ ഓഫീസുമായി ബന്ധപ്പെടാവുന്നതാണെന്നു അലി ഷെഖാനി അറിയിച്ചു.

 

Print Friendly, PDF & Email

Leave a Comment

More News