തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ എഡിജിപി എംആർ അജിത് കുമാറിന് സർക്കാർ ക്ലീൻ ചിറ്റ് നൽകി. ഉദ്യോഗസ്ഥനെ കുറ്റവിമുക്തനാക്കിയ വിജിലൻസ് റിപ്പോർട്ട് മുഖ്യമന്ത്രി അംഗീകരിച്ചു. ഇന്നലെ കണ്ണൂരിൽ നിന്ന് തിരിച്ചെത്തിയ മുഖ്യമന്ത്രി ഫയൽ വിളിച്ചുവരുത്തി ഒപ്പിട്ടു.
അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് പിവി അൻവർ ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം നടത്തിയത്. അജിത് കുമാർ വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടാണ് വിജിലൻസ് ഡയറക്ടർ സമർപ്പിച്ചത്. ഈ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രി അംഗീകരിക്കുകയും ചെയ്തു.
അതേസമയം, തെറ്റായ മൊഴി നൽകിയ സംഭവത്തിൽ അജിത് കുമാറിനെതിരെ കേസെടുക്കാമെന്ന് ഡിജിപി അറിയിച്ചിരുന്നു. സിവിൽ, ക്രിമിനൽ നടപടികൾ സ്വീകരിക്കാമെന്നാണ് ഡിജിപിയുടെ ശുപാർശ. സ്വർണക്കടത്തിൽ എഡിജിപി പി വിജയന് പങ്കുണ്ടെന്ന് അജിത് കുമാർ മൊഴി നൽകിയിരുന്നു. വിജയന്റെ പങ്കാളിത്തത്തെക്കുറിച്ച് എസ്പി സുജിത് ദാസ് തന്നോട് പറഞ്ഞിട്ടുണ്ടെന്നായിരുന്നു ഡിജിപിക്ക് നൽകിയ മൊഴി. എന്നാൽ, സുജിത് ദാസ് ഇത് നിഷേധിച്ചിരുന്നു.
നിയമനടപടി ആവശ്യപ്പെട്ട് പി വിജയൻ സർക്കാരിന് കത്ത് നൽകിയിരുന്നു. ഇക്കാര്യത്തിൽ സർക്കാർ ഡിജിപിയുടെ അഭിപ്രായം തേടി. സ്വർണക്കടത്തിൽ അജിത് കുമാർ നടത്തിയ പങ്കിനെക്കുറിച്ച് അന്വേഷണ സംഘത്തിന് നൽകിയ മൊഴി തെറ്റാണെന്ന് ചൂണ്ടിക്കാട്ടി പി വിജയൻ നേരത്തെ ഡിജിപിക്ക് പരാതി നൽകിയിരുന്നു. പരാതിയിൽ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.