കൊച്ചി: നിർമ്മാതാക്കൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചതിൽ സന്തോഷമുണ്ടെന്ന് നിർമ്മാതാവ് സാന്ദ്ര തോമസ് പറഞ്ഞു. അന്തിമ വിജയം തന്റെ കൂടെയായിരിക്കുമെന്ന് സാന്ദ്ര തോമസ് പ്രതികരിച്ചു. സിനിമാ മേഖലയിലെ പ്രമുഖർക്കെതിരെയാണ് പോരാട്ടമെന്നും പ്രതികൾ ഉൾപ്പെടെയുള്ളവർ തന്നെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും സാന്ദ്ര മാധ്യമങ്ങളോട് പറഞ്ഞു.
സിനിമാ മേഖലയിലെ മയക്കുമരുന്ന് ദുരുപയോഗ വിഷയത്തിലും സാന്ദ്ര അഭിപ്രായപ്പെട്ടു. സിനിമാ സെറ്റുകളിൽ മയക്കുമരുന്ന് ഒഴുകുന്നത് സാധാരണമാണ്. മയക്കുമരുന്ന് ദുരുപയോഗം അറിയില്ലെന്ന സംഘടനകളുടെ വാദം തെറ്റാണ്. ഈ വിഷയം പല യോഗങ്ങളിലും ചർച്ച ചെയ്തിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വർഷമായി മയക്കുമരുന്ന് ദുരുപയോഗം വർദ്ധിച്ചു. വേട്ടക്കാർ ഇപ്പോഴും ഐസി കമ്മിറ്റിയിലുണ്ടെന്നും ഇത് ഇരകൾക്ക് നീതി ലഭിക്കുന്നത് തടയുന്നുണ്ടെന്നും സാന്ദ്ര പറഞ്ഞു.
പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ യോഗത്തിൽ വെച്ച് തന്നെ അപമാനിച്ചുവെന്ന് ആരോപിച്ച് സാന്ദ്ര തോമസ് നൽകിയ പരാതിയിലാണ് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കുറ്റപത്രം സമർപ്പിച്ചത്. 2024 ജൂണിലാണ് സംഭവം നടന്നത്. കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഭാരവാഹികളായ പ്രസിഡന്റ് ആന്റോ ജോസഫ് ഒന്നാം പ്രതിയും സെക്രട്ടറി ബി രാകേഷ് രണ്ടാം പ്രതിയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അനിൽ തോമസ്, ഔസേപ്പച്ചൻ വാളക്കുഴി എന്നിവർ മൂന്നും നാലും പ്രതികളുമാണ്.