പ്ഫ പുല്ലേ (ലേഖനം): സുനിൽ വല്ലാത്തറ, ഫ്ലോറിഡാ

1997 ഡിസംബർ മാസത്തിൽ എറണാകുളം കലൂരിലുള്ള പി വി എസ് ഹോസ്പിറ്റലിൽ കരൾ രോഗം മൂർച്ഛിച്ചു ചികിത്സയിൽ ആയിരുന്ന പഴയകാല നായക നടൻ എം ജി സോമന് സന്ദർശിച്ച സുരേഷ് ഗോപിയോട് അദ്ദേഹം തലയിൽ കൈ വച്ചു അനുഗ്രഹിച്ചു പറഞ്ഞു സുരേഷ് സിനിമയിൽ മാത്രമല്ല പൊതുരംഗത്തും പ്രശസ്തിയിലേക്ക് ഉയരും.

. ഏതാണ്ട് നാൽപതു വർഷത്തോളമായി മലയാള സിനിമയിലെ അഭിനയ രംഗത്തുള്ള സുരേഷ് ഗോപിയെ ഏറെ പ്രശസ്തിയിലേക്ക് ഉയർത്തിയ പ്രധാന കാരണങ്ങളിൽ ഒന്ന് 1994 ൽ പുറത്തിറങ്ങിയ കമ്മീഷണർ സിനിമയിൽ സത്യസന്ദനായ പോലീസ് ഓഫീസർ ആയി അഭിനയിച്ച സുരേഷ് ഗോപി അഴിമതി വീരനായ പോലീസ് ഐ ജി ആയി അഭിനയിച്ച തന്റെ മേലുദ്യോഗസ്ഥൻ രാജൻ പി ദേവിന് നേരെ കൈ ചൂണ്ടി വിളിച്ച “പ്ഫ പുല്ലേ ”എന്ന വൈറൽ ഡയലോഗ് ആണ്.

. പിന്നീട് മിമിക്രി കലാകാരന്മാർ ഏറ്റെടുത്ത ഈ ഡയലോഗ് കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ മലയാളികൾ കൂടുന്ന എല്ലാ സംസ്ഥാനങ്ങളിലെ വേദികളിലും വിദേശ രാജ്യങ്ങളിലെ മലയാളികളുടെ സ്റ്റേജ് ഷോകളിലും
മുപ്പതു വർഷത്തിൽ അധികമായി ഇപ്പോഴും അവതരിപ്പിക്കുന്നു.

. എൺപതുകളുടെ ആരംഭത്തിൽ മലയാള സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്തു തുടങ്ങിയ സുരേഷ് ഗോപിയ്ക്കു ബ്രേക്ക്‌ ആയതു 1986 ൽ തമ്പി കണ്ണന്താനം സംവിധാനം ചെയ്തു മോഹൻലാൽ നായകനായ രാജാവിന്റെ മകൻ ആണ്. ഈ ചിത്രത്തിൽ മോഹൻലാലിന്റെ സഹായി ആയി അഭിനയിച്ച സുരേഷ് ഗോപി പ്രേക്ഷക ശ്രെദ്ധ പിടിച്ചുപറ്റി.
. തുടർന്ന് പിറ്റേവർഷം കെ മധുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഇരുപതാംനൂറ്റാണ്ട് എന്ന സൂപ്പർഹിറ്റ്‌ ചിത്രത്തിൽ നായകനായ മോഹൻലാലിനൊപ്പം ശേഖരൻകുട്ടി എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചു അരങ്ങു തകർത്ത സുരേഷ് ഗോപി പിന്നീട് വില്ലൻ കഥാപാത്രങ്ങളിലേയ്ക്കു ടൈപ്പു ചെയ്യപ്പെടുകയായിരുന്നു.

. തൊണ്ണൂറുകളുടെ ആരഭത്തിൽ ഉദയം ചെയ്ത ഷാജി കൈലാസ് രെൺജി പണിക്കർ കൂട്ട്കെട്ടാണ് സുരേഷ് ഗോപിയെ ആക്ഷൻ ഹീറോ ആക്കി മാറ്റിയത്. ആ കൂട്ട് കെട്ടിൽ പിറവിയെടുത്ത തലസ്ഥാനം, ഏകലവ്യൻ, കമ്മീഷണർ തുടങ്ങിയ സിനിമകൾ സൂപ്പർ ഹിറ്റുകൾ ആയപ്പോൾ അതിലെ നായകനായ സുരേഷ് ഗോപി മലയാള സിനിമയിൽ ജയന് ശേഷം മറ്റൊരു ആക്ഷൻ ഹീറോ ആയി മാറുകയായിരുന്നു.

. 1997 ൽ ജോഷി സംവിധാനം ചെയ്ത ലേലം എന്ന സിനിമ സൂപ്പർ ഡ്യൂപ്പർ ഹിറ്റായപ്പോൾ അതിൽ അന്തരിച്ച എം ജി സോമന്റെ മകനായി ആനക്കാട്ടിൽ ചാക്കോച്ചി എന്ന ശക്തനായ കഥാപാത്രത്തെ അവതരിപ്പിച്ച സുരേഷ് ഗോപി മമ്മൂട്ടിയ്ക്കും മോഹൻലാലിനും ശേഷം മലയാള സിനിമയിൽ മൂന്നാമത്തെ സൂപ്പർസ്റ്റാർ ആയി മാറുകയായിരുന്നു.

. ഇതിനിടയിൽ മകൾ ലക്ഷ്മി കാറപകടത്തിൽ മരണപ്പെട്ടത് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഷോക്ക് ആയി മാറി.

. പിന്നീട് മകളുടെ ഓർമ്മയ്ക്കു ഒരുപാട് ചാരിറ്റി പ്രവർത്തനങ്ങൾ നടത്തിയ അദ്ദേഹം ഇപ്പോഴും കേരളത്തിലെ പല ഭാഗങ്ങളിലും ചാരിറ്റിറ്റബിൾ ട്രസ്റ്റിന്റെയും സൊസൈറ്റിയുടെയും ഉപദേശകൻ കൂടി ആണ്.

. കേരളത്തിൽ അധികം ക്ലെച്ചു പിടിക്കാതെ പോയ്കൊണ്ടിരുന്ന ബി ജെ പി ക്ക്‌ ഒരു സെലിബ്രിറ്റി പ്രവർത്തിക്കാൻ വേണം എന്ന ബി ജെ പി യിലെ ബുദ്ധിജീവികളുടെ കണ്ടുപിടുത്തമാണ് രാജ്യസഭ സീറ്റ് വാഗ്ദാനം ചെയ്തു കേന്ദ്ര നേതൃത്വം സുരേഷ് ഗോപിയെ സമീപിക്കുന്നതും അദ്ദേഹം ബി ജെ പി അംഗത്വം സ്വീകരിക്കുന്നതും.

. 2019 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ സ്‌ഥാനാർഥി ആയ അദ്ദേഹത്തിന് തെരഞ്ഞെടുപ്പു പ്രവർത്തനത്തിന് അധികം സമയം കിട്ടിയില്ലെങ്കിലും ഇരു മുന്നണികളെയും ഞെട്ടിച്ചു കൊണ്ട് 28 ശതമാനം വോട്ട് നേടി രണ്ടാം സ്‌ഥാനത്തായ ഇടതു മുന്നണിയുടെ രാജാജി മാത്യു തോമസിന്റെ തൊട്ടടുത്തെത്തി.

. പിന്നീട് സ്‌ഥിര താമസം തൃശൂരിൽ ആക്കിയ സുരേഷ് ഗോപി കുടുംബ യോഗങ്ങളിലും സ്വകാര്യ ചടങ്ങുകളിലും പൊതു വേദികളിലും പ്രത്യക്ഷപ്പെട്ടു തൃശൂരിലെ സജീവ സാന്നിധ്യം ആയി.

. ഇതിനിടയിൽ 2021ലെ നിയമസഭ തെരഞ്ഞെടുപ്പിളും തൃശൂർ മണ്ഡലത്തിൽ ഒരു കൈ പയറ്റിയ സുരേഷ് ഗോപി അവിടെയും വൻ മുന്നേറ്റം ആണുണ്ടാക്കിയത്.

. നിയമസഭ തെരഞ്ഞെടുപ്പു കാലത്ത് തൃശൂർ ഞാൻ ഇങ്ങെടുക്കുവാ എന്ന് പറഞ്ഞതും ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്ത് ലൂർദ് മാതാവിന് കിരീടം വച്ചതും വലിയ വിവാദമായി വാർത്തകളിൽ നിറഞ്ഞു നിന്നതും ട്രോളന്മാർ ഏറ്റെടുത്തു വലിയ ട്രോളുകളായതും അദ്ദേഹത്തിന്റെ റേറ്റിംഗ് കൂടുകയും ഈ തെരഞ്ഞെടുപ്പിലെ മിന്നുന്ന ജയത്തിന് അത് സഹായിക്കുകയും ചെയ്തിട്ടുണ്ട്.

. തെരഞ്ഞെടുപ്പു പോരാട്ട കളരിയിലെ അതികായനായ കെ മുരളീധരന് പകരം അദ്ദേഹത്തെ പിന്നിൽ നിന്നും കുത്തിയ നാട്ടിക കടപ്പുറത്തിന്റെ മകൻ ടി എൻ പ്രതാപൻ കോൺഗ്രസ്‌ സ്‌ഥാനാർഥി ആയിരുന്നെങ്കിൽ സുരേഷ് ഗോപിയുടെ ഭൂരിപക്ഷം ഒന്നരലക്ഷം കടന്നേനെ.

. ഈ തെരഞ്ഞെടുപ്പു വിജയത്തിൽ സുരേഷ് ഗോപി ആദ്യം നന്ദി പറയേണ്ടത് തുഷാർ വെള്ളാപ്പള്ളിയോടും രാഹുൽ ഗാന്ധിയോടും ആണ്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലം എൻ ഡി എ സഖ്യ കക്ഷി ആയ ബി ഡി ജെ എസ് നു നൽകിയതാണ്. ബി ഡി ജെ എസ് ന്റെ അമരക്കാരൻ തുഷാർ വെള്ളാപ്പള്ളി തെരഞ്ഞെടുപ്പു പ്രചരണം ആരംഭിച്ചതും ആയിരുന്നു. അപ്പോഴാണ് രാഹുൽ ഗാന്ധി അപ്രതീക്ഷിതമായി വയനാട്ടിൽ മത്സരിക്കുവാൻ എത്തുന്നത്. അതോടെ സെലിബ്രെറ്റി പൊളിറ്റീഷനോട് മത്സരിച്ചാൽ ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ വാർത്ത പ്രാധാന്യം കൂടുതൽ കിട്ടുമെന്ന് മനസ്സിലാക്കിയ തുഷാർ വയനാട്ടിലേയ്ക്കു വണ്ടി കയറി. അങ്ങനെ തൃശൂർ സീറ്റ് ബി ജെ പി ഏറ്റെടുക്കുകയും സ്‌ഥാനാർഥി ആയി സുരേഷ് ഗോപിയ്ക്കു നറുക്ക് വീഴുകയുമായിരുന്നു.

. കലാകാരന്മാരുടെ തറവാടായ കലാമണ്ഡലം ഉൾപ്പെടുന്ന തൃശൂരിൽ അതുല്യ കലാകാരനായ തൃശൂരുകാരുടെ സ്വന്തം സുരേഷേട്ടനായ സുരേഷ് ഗോപി കേന്ദ്ര മന്ത്രി ആയി വരുമ്പോൾ ഇനി നടക്കാൻ പോകുന്നത് വെറും പൂരമല്ല പൊടി പൂരമായിരിക്കും.

Print Friendly, PDF & Email

Leave a Comment

More News