അവയവ വില്പനയ്ക്കായി ഇറാനിലേക്ക് മനുഷ്യക്കടത്ത്: കേസ് എന്‍ ഐ എ കൊച്ചി യൂണിറ്റ് ഏറ്റെടുത്തു; കോടതിയില്‍ എഫ് ഐ ആര്‍ സമര്‍പ്പിച്ചു

കൊച്ചി: അവയവ കച്ചവടത്തിനായി ഇറാനിലേക്ക് മനുഷ്യക്കടത്ത് നടത്തിയതുമായി ബന്ധപ്പെട്ട് എൻഐഎ അന്വേഷണം ആരംഭിച്ചു. അന്താരാഷ്ട്ര തലത്തിൽ മനുഷ്യക്കടത്ത് നടന്നിട്ടുണ്ടെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് എൻഐഎ കൊച്ചി യൂണിറ്റ് കേസ്
ഏറ്റെടുത്തത്.

അന്വേഷണം ഏറ്റെടുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ അനുമതി ലഭിച്ചതോടെ എൻഐഎ കൊച്ചി കോടതിയിൽ എഫ്ഐആർ ഫയൽ ചെയ്തു. നിലവിൽ ആലുവ റൂറൽ പോലീസിൻ്റെ പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല.

മെയ് 19നാണ് അവയവക്കടത്ത് കേസിലെ മുഖ്യ സൂത്രധാരനായ തൃശൂർ സ്വദേശി സാബിത്ത് നാസറിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്തത്. മുംബൈയിൽ പിടിയിലായ മനുഷ്യക്കടത്തുകാരനിൽ നിന്നാണ് സാബിത്തിനെ കുറിച്ച് അന്വേഷണ ഏജൻസികൾക്ക് ആദ്യം വിവരം ലഭിച്ചത്.

വൃക്ക നല്‍കാൻ തയാറാകുന്നവരെ കണ്ടെത്തി അവരെ ഇറാനിലും തിരികെയും എത്തിക്കുക എന്നതായിരുന്നു ഇയാളുടെ ജോലി. ഇയാള്‍ക്കൊപ്പം അവയവ മാഫിയയില്‍ മുഖ്യപങ്കാളികളായ കൊച്ചി സ്വദേശി സജിത്ത്, ഹൈദരാബാദ് സ്വദേശി ബെല്ലം കൊണ്ട രാമപ്രസാദ് എന്നിവരെ അന്വേഷണ സംഘം പിന്നീട് അറസ്റ്റ് ചെയ്തിരുന്നു.

ഇറാനിലുള്ള കൊച്ചി സ്വദേശി മധുവിനെ നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങിയെങ്കിലും സാങ്കേതിക തടസങ്ങള്‍ കാരണം നീണ്ടു പോകുകയാണ്. ഹൈദരാബാദ് കേന്ദ്രീകരിച്ചായിരുന്നു സംഘത്തിന്റെ പ്രധാന പ്രവർത്തനം. വൃക്ക ദാനം ചെയ്യുന്നത് നിയമപരമാണെന്ന് വിശ്വസിപ്പിച്ചാണ് സംഘം ആളുകളെ ഇറാനില്‍ എത്തിച്ചിരുന്നത്.

വൃക്ക നല്‍കുന്നവർക്ക് ആറ് ലക്ഷം രൂപയോളമാണ് നല്‍കുക. എന്നാല്‍ വൃക്ക സ്വീകരിക്കുന്നവരില്‍ നിന്ന് 1 കോടി രൂപ വരെ ഇവർ ഈടാക്കിയിരുന്നു. കേസ് എൻഐഎ ഏറ്റെടുക്കുന്നതോടെ ഇറാൻ കേന്ദ്രീകരിച്ച്‌ അന്വേഷണം വേഗത്തിലാകുമെന്നാണ് പ്രതീക്ഷ.

Print Friendly, PDF & Email

Leave a Comment

More News