ശബരിമല തീര്‍ത്ഥാടകര്‍ക്ക് വി‌എച്ച്‌പിയുടെ സൗജന്യ യാത്ര; എതിര്‍പ്പുമായി സര്‍ക്കാര്‍

തിരുവനന്തപുരം: ശബരിമല തീർഥാടകർക്ക് നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് സൗജന്യ വാഹന സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് സുപ്രീം കോടതിയിൽ നൽകിയ ഹർജിയില്‍ എതിര്‍പ്പുമായി സർക്കാർ. ഹർജി തള്ളണമെന്നാണ് സർക്കാരിൻ്റെ ആവശ്യം. നിലയ്ക്കൽ-പമ്പ റൂട്ടിൽ ബസ് സർവീസ് നടത്താൻ കെഎസ്ആർടിസിക്ക് മാത്രമാണ് അവകാശമാണെന്നാണ് സർക്കാർ വാദം.

2024 ജനുവരിയിലാണ് വിശ്വ ഹിന്ദു പരിഷത്ത് നല്‍കിയ ഹർജി സുപ്രീം കോടതി പരിഗണിച്ചത്. ഇതിന് പിന്നാലെ എതിർ കക്ഷികളായ കേരള സർക്കാരിനും കെഎസ്‌ആർടിസിക്കും കോടതി നോട്ടീസ് അയച്ചു. വിഷയം ഇന്ന് വീണ്ടും പരിഗണിക്കാനിരിക്കെയാണ് ഇന്നലെ സർക്കാർ നിലപാട് വ്യക്തമാക്കി മറുപടി സത്യവാങ്മൂലം നല്‍കിയത്.

കെഎസ്‌ആർടിസിക്ക് അവകാശപ്പെട്ട റൂട്ടാണിത്. 97 ഡിപ്പോകളില്‍ നിന്നായി സീസണ്‍ സമയത്ത് നിരവധി ബസുകള്‍ ഇവിടേക്കെത്തിച്ച്‌ പൂർണ സൗകര്യം തീർത്ഥാടകർക്ക് ഒരുക്കുന്നുണ്ട്. മാത്രമല്ല, ബേസ് ക്യാമ്ബില്‍ നിന്ന് മറ്റ് വാഹനങ്ങള്‍ കടത്തി വിടാത്തതിന്റെ പ്രധാനപ്പെട്ട കാരണം ഈ മേഖലയില്‍ ട്രാഫിക്ക് ജാം പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് എന്നും സർക്കാർ വ്യക്തമാക്കി.

20 ബസുകള്‍ വാടകയ്‌ക്കെടുത്ത് ഭക്തർക്ക് സൗജന്യ യാത്ര നടത്താൻ അനുവദിക്കണമെന്നാണ് വിശ്വ ഹിന്ദു പരിഷത്തിന്റെ ഹർജിയില്‍ പറഞ്ഞിട്ടുള്ളത്. ഇത്തരത്തിലൊരു സർവീസ് അനുവദിക്കുന്നതിനുള്ള സ്‌കീം സംസ്ഥാനത്തെങ്ങുമില്ല. ഇങ്ങനെ അനുവദിച്ചാല്‍ അത് നിലവിലുള്ള പെർമിറ്റ് ചട്ടങ്ങളുടെ ലംഘനമാകും. ഈ സാഹചര്യത്തില്‍ ഹർജി പൂർണമായും തള്ളണമെന്നാണ് സർക്കാരിന്റെ ആവശ്യം. റൂട്ടില്‍ ബസുകളുടെ എണ്ണം കുറവാണെന്നും ഭക്തർ തിക്കിത്തിരക്കിയാണ് ഓരോ ബസിലും കയറുന്നതെന്നും വിശ്വ ഹിന്ദു പരിഷത്തിന്റെ ഹർജിയില്‍ പറഞ്ഞിട്ടുണ്ടായിരുന്നു. എന്നാല്‍, ഇതെല്ലാം തെറ്റാണെന്നും സർക്കാർ നല്‍കിയ മറുപടിയില്‍ പറഞ്ഞിട്ടുണ്ട്.

 

Print Friendly, PDF & Email

Leave a Comment

More News