‘മൊട്ട’ സംഗമം തരംഗമായി; ഒരു മാസം കൊണ്ട് ‘മൊട്ട ഗ്ലോബലി’ലേക്ക് എത്തിയത് മുന്നൂറിലധികം പേർ

എടത്വ: വടക്കുംനാഥന്റെ മണ്ണിൽ മരത്തണലിൽ ഒരു മാസം മുമ്പ് ഒന്നിച്ചത് വെറും 25 മൊട്ടകൾ മാത്രമായിരുന്നെങ്കില്‍ ഇന്ന് പതിനഞ്ച് മടങ്ങ് അംഗങ്ങളുമായി വളർച്ചയുടെ പാതയിലാണ് ‘മൊട്ട ഗ്ലോബൽ’. പ്രവാസികൾ ഉൾപ്പടെ അന്താരാഷ്ട്ര തലത്തിൽ ഉന്നതസ്ഥാനിയരായ നിരവധി വ്യക്തിത്വങ്ങൾ ഇതിനോടകം അംഗങ്ങളായതായി സജീഷ് കുട്ടനെല്ലൂർ പറഞ്ഞു. മുടി ഇല്ലാത്ത കാരണത്താൻ മാനസിക പിരിമുറുക്കം നേരിടുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ അവർക്കിടയിൽ ആത്മവിശ്വാസം പകരുക എന്ന ലക്ഷ്യമാണ് ഇതിന്റെ പിന്നിൽ. ചിട്ടയായ പ്രവർത്തന ശൈലി അവലംബിച്ച് സാമൂഹിക പ്രതിബദ്ധതയുള്ള ആഗോള തലത്തിൽ മികച്ച കൂട്ടായ്മയായി മാറ്റുകയെന്നതാണ് പരമ പ്രധാനമായ ലക്ഷ്യം.

‘മൊട്ട കൂട്ട’ത്തെ സംബന്ധിച്ച് കേട്ടറിഞ്ഞ് നിരവധി വ്യക്തികൾ അംഗങ്ങളാകാൻ എത്തുന്നുണ്ടെങ്കിലും കർശന നിബന്ധനകള്‍ക്ക് വിധേയമായി മാത്രമേ അംഗത്വം നല്‍കുന്നുള്ളൂ. തലമുടി മുണ്ഡനം ചെയ്ത വ്യക്തിയാണെങ്കിലും അഡ്മിൻ പാനലിന്റെ ഹോം സ്റ്റഡി റിപ്പോര്‍ട്ടിന് ശേഷം മാത്രമാണ് അംഗത്വം നല്‍കുന്നത്. മതസൗഹാർദ്ദത്തിനും സാമൂഹിക പ്രതിബദ്ധതയ്ക്കും ഊന്നൽ നല്‍കി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പേരാണ് ഇതിനോടകം മൊട്ട ഗ്ലോബലിലേക്ക് എത്തിയത്. പ്രാദേശിക സംഗമങ്ങൾ നടത്തി ജില്ലാ തലത്തിൽ വരെ ചാപ്റ്ററുകൾ രൂപികരിച്ച ശേഷം സംസ്ഥാന സംഗമവും ആഗോള സംഗമവും വിപുലമായ രീതിയില്‍ നടത്താനാണ് ലക്ഷ്യമിടുന്നത്.

സജീഷ് കുട്ടനെല്ലൂർ (പ്രസിഡണ്ട്), ഡോ വിഷ്ണു വാസുദേവൻ (വൈസ് പ്രസിഡണ്ട്), യൂസഫ് കൊടിഞ്ഞി (സെക്രട്ടറി), നിയാസ് പാറയ്ക്കൽ (ജോയിന്റ് സെക്രട്ടറി), അരുൺ ജി. നായർ (ട്രഷറർ), മനോജ് കമ്മത്ത്, ഫഹദ് പാങ്ങാട്ട്, ബഷീർ മിക്സ് മാക്സ്, ഡിറ്റോ പോൾ, ജിതിൻ നാലുപുരക്കൽ, കണ്ണൻ നെല്ലങ്കര (എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ) എന്നിവരാണ് മൊട്ട ഗ്ലോബൽ ഭരണ സാരഥികൾ.

Print Friendly, PDF & Email

Leave a Comment

More News