വയനാട് ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടവരുടെ ഡിഎൻഎ പരിശോധന തുടരുന്നു; ഇന്ന് 36 പേരെ തിരിച്ചറിഞ്ഞു

മേപ്പാടി: വയനാട് മേപ്പാടി പഞ്ചായത്തിലെ ചൂരൽമലയിലും മുണ്ടക്കൈയിലും ഉണ്ടായ ഉരുൾപൊട്ടലിൽ മരിച്ച 36 പേരെ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞതായി ജില്ലാ കലക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചു. 17 മൃതദേഹങ്ങളും 56 ശരീരഭാഗങ്ങളും ഉൾപ്പെടെ ആകെ 73 സാമ്പിളുകൾ ബന്ധുക്കളിൽ നിന്ന് ലഭിച്ച ഡിഎൻഎ സാമ്പിളുകളുമായി പൊരുത്തപ്പെടുന്നതായി കലക്ടര്‍ പറഞ്ഞു. പരിശോധനയിൽ ഒരാളുടെ ഒന്നിലധികം ശരീരഭാഗങ്ങൾ കണ്ടെടുത്തതായി സ്ഥിരീകരിച്ചു. കണ്ണൂർ ഫൊണിക്സ് സയൻസ് ലബോറട്ടറിയിലായിരുന്നു പരിശോധന.

ഉരുൾപൊട്ടൽ ദുരന്തത്തെത്തുടർന്ന്, അവകാശികളില്ലാത്ത മൃതദേഹങ്ങളും ശരീരഭാഗങ്ങളും സംസ്കരിക്കുന്നതിനും ഡിഎൻഎ പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിക്കുന്നതിനും പാലിക്കേണ്ട പ്രോട്ടോക്കോൾ സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് നടപടികൾ പൂർത്തിയാക്കിയത്. അവകാശികളില്ലാത്ത മൃതദേഹങ്ങളും ശരീരഭാഗങ്ങളും പ്രത്യേക തിരിച്ചറിയൽ നമ്പറുകൾ ഉപയോഗിച്ച് സംസ്‌കരിച്ചു. ഡിഎൻഎ ഫലങ്ങളിലൂടെ തിരിച്ചറിഞ്ഞ 36 പേരുടെ വിലാസവും മറ്റ് വിശദാംശങ്ങളും കൃത്യമായി ശേഖരിച്ചിട്ടുണ്ട്.

മൃതദേഹങ്ങളും ശരീരഭാഗങ്ങളും വിട്ടുനൽകണമെന്ന് അവകാശവാദം ഉന്നയിക്കുന്നവർ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ്, മാനന്തവാടി സബ് കളക്ടർക്ക് (ഫോൺ 04935 240222) അപേക്ഷ നൽകിയാൽ മൃതദേഹങ്ങളും ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞ ശരീരഭാഗങ്ങളും പുറത്തെടുത്ത് കൈമാറാൻ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന് അധികാരം നല്‍കിയിട്ടുണ്ട്. ശരീരത്തിൽ നിന്ന് കണ്ടെടുത്ത ഭൗതിക വസ്തുക്കളെ സംബന്ധിച്ച് എസ്ഡിഎമ്മിന് ആവശ്യമായ ഉത്തരവുകൾ നൽകാനും കഴിയും.

നിലവിൽ മൃതദേഹങ്ങളും ശരീരഭാഗങ്ങളും സംസ്‌കരിച്ച സ്ഥലത്ത് തുടരാൻ ആഗ്രഹിക്കുന്ന ബന്ധുക്കൾക്ക് അതിനുള്ള സൗകര്യം നൽകും. മരിച്ചയാളുടെ പേരും മറ്റു വിവരങ്ങളും രേഖപ്പെടുത്താൻ ബന്ധുക്കൾക്ക് അനുമതി നൽകുമെന്നും ജില്ലാ കളക്ടറുടെ ഉത്തരവിൽ പറയുന്നു.

Print Friendly, PDF & Email

Leave a Comment

More News