നടൻ മുകേഷ് എംഎല്‍എ സ്ഥാനം രാജി വെക്കണം: വനിതാ ആക്റ്റിവിസ്റ്റുകള്‍

കൊച്ചി: നടൻ മുകേഷ് എംഎൽഎ സ്ഥാനം രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ ആക്ടിവിസ്റ്റുകളുടെ കൂട്ടായ്മ രംഗത്ത്. സിനിമാ നയരൂപീകരണ സമിതിയിൽ നിന്ന് മുകേഷിനെ ഒഴിവാക്കണമെന്ന് വനിതാ സംഘടനാ പ്രവർത്തകർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. നൂറോളം വനിതാ പ്രവർത്തകരാണ് ഈ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്.

സാറാ ജോസഫ്, കെ അജിത, ഏലിയാമ്മ വിജയൻ, കെ ആർ മീര, മേഴ്‌സി അലക്‌സാണ്ടർ, ഡോ രേഖ രാജ്, വി പി സുഹ്‌റ, ഡോ സോണിയ ജോർജ്, വിജി പെണ്‍കൂട്ട്, ഡോ സി എസ് ചന്ദ്രിക, ഡോ കെ ജി താര, ബിനിത തമ്പി, ഡോ എ കെ ജയശ്രീ, കെ എ ബീന തുടങ്ങി നൂറോളം പേരാണ് സംയുക്ത പ്രസ്താവനയിലൂടെ സർക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

സംയുക്ത പ്രസ്താവനയുടെ പൂര്‍ണ രൂപം:

കേരളത്തിലെ 100 സ്ത്രീപക്ഷ പ്രവർത്തകർ ഒപ്പിട്ട സംയുക്ത പ്രസ്താവന

സിനിമാനടനും, കൊല്ലം എം എൽ എയുമായ മുകേഷ് വ്യക്തി ജീവിതത്തിലും പൊതുജീവിതത്തിലും നിരവധി ആരോപണങ്ങൾ നേരിടുന്നയാളാണ്. ഇപ്പോൾ തന്നെ മൂന്ന് സ്ത്രീകൾ മുകേഷിനെതിരെ ലൈംഗികാതിക്രമ ആരോപണവുമായി രംഗത്ത് വന്നിട്ടുണ്ട് . ഗാർഹിക പീഡനം , ബലാത്സംഗം,തൊഴിൽ മേഖലയിലെ ലൈംഗിക പീഡനം തുടങ്ങി നിരവധി ആരോപണങ്ങൾ മുകേഷിൻ്റെ പേരിലുണ്ട്.

നിയമനിർമ്മാണ സഭയിലെ അംഗം എന്ന നിലയിൽ ഉത്തരവാദിത്വമുള്ള ഒരു പദവിയാണ് എംഎല്‍എ സ്ഥാനം. സിനിമാ മേഖലയിൽ നിന്ന് തന്നെ ആരോപണങ്ങൾ നേരിടുന്നയാളെ സർക്കാർ വീണ്ടും സിനിമ നയം രൂപീകരിക്കുന്ന കമ്മറ്റിയിൽ ഉൾപ്പെടുത്തിയത് സ്ത്രീകളെ അവഹേളിക്കലാണ്. ജനാധിപത്യ മൂല്യങ്ങളിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ മുകേഷ് എംഎല്‍എ സ്ഥാനം സ്വയം രാജിവയ്ക്കേണ്ടതാണ്.

അദ്ദേഹം അതിന് തയ്യാറാകാത്ത സാഹചര്യത്തിൽ എംഎല്‍എ സ്ഥാനം രാജിവെയ്ക്കാൻ ആവശ്യപ്പെടുകയോ ആ സ്ഥാനത്ത് നിന്ന് മാറ്റുകയോ ചെയ്യാൻ സർക്കാർ തയ്യാറാകണം. സിനിമ നയരൂപീകരണ കമ്മറ്റിയിൽ നിന്നും സിനിമ കോൺക്ലേവിൻ്റെ ചുമതലകളിൽ നിന്നും അദ്ദേഹത്തെ ഒഴിവാക്കുകയും ചെയ്യണം. അല്ലാത്തപക്ഷം എംഎല്‍എ മുകേഷിന് കേരളത്തിലെ സ്ത്രീകളുടെ കടുത്ത പ്രതിഷേധം നേരിടേണ്ടി വരുമെന്ന്‌ ഓർമ്മപ്പെടുത്തുന്നു.

Print Friendly, PDF & Email

Leave a Comment

More News