മലയാള സിനിമയിലെ ‘അമ്മ’യ്ക്ക് കണ്ണീരോടെ വിട നല്‍കി കേരളം

കൊച്ചി: മലയാള സിനിമയിലെ എക്കാലത്തേയും അമ്മയായ കവിയൂര്‍ പൊന്നമ്മയ്ക്ക് കണ്ണീരോടെ യാത്രാമൊഴിയേകി കേരളം. പൊന്നമ്മയ്ക്ക് ഏറെ ഇഷ്ടമായിരുന്ന ആലുവ കരുമാലൂരിലെ ശ്രീപീഠം വീടിന്റെ വളപ്പിലായിരുന്നു അന്ത്യ യാത്രയ്ക്കായി ചിതയൊരുക്കിയത്. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍. മലയാള സിനിമയിലെ പ്രമുഖരുടെ വലിയ നിരയാണ് പൊതുദര്‍ശനത്തിലും സംസ്‌കാര ചടങ്ങിലും പങ്കെടുത്തത്. പൊന്നമ്മയുടെ സഹോദരനാണ് ചിതയ്‌ക്ക് തീകൊളുത്തിയത്.

സിനിമ രാഷ്ട്രീയ സാംസ്‌കാരിക മേഖലയിലെ നിരവധി പേരാണ് കവിയൂര്‍ പൊന്നമ്മയെ അവസാനമായി ഒരു നോക്ക് കാണാനെത്തിയത്. സിനിമയില്‍ കവിയൂര്‍ പൊന്നമ്മയുടെ അമ്മ വാത്സല്യം ഏറെ അനുഭവിച്ച നടന്മാരാണ് മോഹന്‍ലാല്‍, മമ്മൂട്ടി, സിദ്ദിഖ്, കുഞ്ചന്‍, മനോജ് കെ ജയന്‍, രവീന്ദ്രന്‍ എന്നിവര്‍. കണ്ണീരോടെയാണ് നാട് പൊന്നമ്മയ്‌ക്ക് വിട നല്‍കിയത്. സംവിധായകന്മാരായ രഞ്ജി പണിക്കര്‍, ബി ഉണ്ണികൃഷ്‌ണ്‍ തുടങ്ങി നിരവധി പേര്‍ പൊന്നമ്മയ്‌ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.

ഇന്നലെ വൈകിട്ട് ആയിരുന്നു കവിയൂര്‍ പൊന്നമ്മയുടെ അന്ത്യം. 79 വയസായിരുന്നു. രാവിലെ എറണാകുളം കളമശ്ശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ച പൊന്നമ്മയുടെ ഭൗതിക ശരീരത്തില്‍ അന്ത്യാഞ്ജലികള്‍ അര്‍പ്പിക്കാന്‍ നൂറ് കണക്കിന് ആളുകളാണ് എത്തിയത്.

ഇന്നലെ (സെപ്‌റ്റംബര്‍ 20) വൈകിട്ടാണ് കവിയൂര്‍ പൊന്നമ്മ അന്തരിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കൊച്ചി ലിസി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയായിരുന്നു മരണം. ആറ് പതിറ്റാണ്ടിലേറെ നീണ്ട അഭിനയ ജീവിതത്തിനാണ് ഇതോടെ തിരശീല വീണത്. 12ാം വയസിലാണ് കവിയൂര്‍ പൊന്നമ്മ അഭിനയ രംഗത്തേക്ക് വന്നത്. തോപ്പില്‍ ഭാസിയുടെ ‘മൂലധനം’ എന്ന നാടകത്തിലൂടെയായിരുന്നു അരങ്ങേറ്റം.

ആയിരത്തിലധികം ചിത്രങ്ങളില്‍ കവിയൂര്‍ പൊന്നമ്മ വേഷമിട്ടിട്ടുണ്ട്. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് രണ്ട് വര്‍ഷത്തോളമായി സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. ഇക്കഴിഞ്ഞ മെയ്‌യിലാണ് കവിയൂര്‍ പൊന്നമ്മയ്ക്ക് ക്യാന്‍സര്‍ സ്ഥിരീകരിച്ചത്. എന്നാല്‍ ഇത് നാലാം സ്‌റ്റേജിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതോടെ സെപ്റ്റംബര്‍ 3ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം.

Print Friendly, PDF & Email

Leave a Comment

More News