ഞാനൊരു ലഹരി ഉപയോക്താവല്ല; ഗുണ്ടാ നേതാവ് ഓം പ്രകാശുമായി യാതൊരു ബന്ധവുമില്ല: പ്രയാഗ മാര്‍ട്ടിന്‍

കൊച്ചി: കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓംപ്രകാശിനെതിരായ മയക്കുമരുന്ന് കേസിൽ റിമാൻഡ് റിപ്പോർട്ടിൽ മലയാള സിനിമാ താരങ്ങളുടെ പേരും. നടി പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും ഓം പ്രകാശിൻ്റെ മുറി സന്ദർശിക്കാറുണ്ടെന്നാണ് പോലീസ് റിപ്പോർട്ടില്‍ പറയുന്നത്. എന്നാൽ, ഓം പ്രകാശുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് പ്രയാഗ മാർട്ടിൻ മാധ്യമങ്ങളോട് പറഞ്ഞു.

ഞാനൊരു ലഹരി ഉപയോക്താവല്ല. ഇന്നുവരെ ലഹരി വസ്തുക്കളൊന്നും ഉപയോഗിച്ചിട്ടില്ലെന്നും പ്രയാഗ മാർട്ടിൻ പറഞ്ഞു. അതേസമയം, ഓംപ്രകാശിനെ കാണാന്‍ രണ്ട് സിനിമാ താരങ്ങള്‍ എത്തിയതായി പൊലീസ് പറയുന്നു. അവര്‍ ശ്രീനാഥ് ഭാസിയും നടി പ്രയാഗ മാർട്ടിനും ആണെന്ന് പോലീസ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഇരുപതോളം പേരാണ് കഴിഞ്ഞ ദിവസം ഓംപ്രകാശിന്റെ മുറിയിലെത്തിയതെന്ന് പോലീസ് പറഞ്ഞു. ആകെ മൂന്ന് മുറികളാണ് ഓംപ്രകാശ് കൊച്ചിയിലെ നക്ഷത്രഹോട്ടലില്‍ ബുക്ക് ചെയ്തിരുന്നതെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽനിന്ന് ഓംപ്രകാശിനെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തത്.

മയക്കുമരുന്ന് കടത്തിൻ്റെ പേരിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മുറിയിൽ നിന്ന് അനുവദനീയമുള്ളതില്‍ കൂടുതല്‍ മദ്യവും കണ്ടെത്തി. കേസിൽ ഓംപ്രകാശിന് കോടതി ജാമ്യം അനുവദിച്ചു. ഹോട്ടലിൽ അലൻ വാക്കറുടെ സംഗീത പരിപാടിയിൽ പങ്കെടുക്കാൻ ഓംപ്രകാശും സുഹൃത്തും എത്തിയതായാണ് പോലീസിന് ലഭിച്ച വിവരം. ശ്രീനാഥിനെയും പ്രയാഗയെയും കൂടാതെ ഇരുപതോളം പേർ ഓംപ്രകാശിൻ്റെ മുറിയിലെത്തിയെന്നും, അതെന്തിനാണെന്നുമാണ് പോലീസ് അന്വേഷിക്കുന്നത്.

Print Friendly, PDF & Email

Leave a Comment

More News