കെ. ടി. ജലീൽ മുസ്ലിംകളെ സംഘപരിവാറിന് ഒറ്റിക്കൊടുക്കുന്നു: വെൽഫെയർ പാർട്ടി

മലപ്പുറം: കെ. ടി. ജലീൽ സ്വർണക്കടത്തിൽ ഏറ്റവുമധികം മുസ്ലിംകളാണുള്ളതെന്ന് നൽകിയ പ്രസ്താവന സംഘപരിവാറിന് വേണ്ടിയുള്ള വിടുപണിയാണെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് വിലയിരുത്തി. ഏത് ഡാറ്റയുടെ അടിസ്ഥാനത്തിലാണ് കെ. ടി. ജലീൽ ഇത്തരമൊരു പ്രസ്താവന നടത്തിയതെന്ന് അദ്ദേഹം തന്നെയാണ് വ്യക്തമാക്കേണ്ടതെന്ന് അവർ പറഞ്ഞു.
മലപ്പുറത്തെ ക്രിമിനൽവൽക്കരിക്കാൻ സംഘപരിവാർ വംശീയ അജണ്ടയെ പിന്തുണയ്ക്കുന്ന ഒരു നടത്തിപ്പുകാരനായി കെ. ടി. ജലീൽ മാറിയിരിക്കുകയാണ്. പിണറായി വിജയൻ നേരിടുന്ന പ്രതിസന്ധിയെ മറികടക്കാനും അതോടൊപ്പം തന്നെ വ്യക്തി താൽപര്യങ്ങൾ നടത്തിയെടുക്കാനും സംഘപരിവാറിനുപോലും പറയാൻ മടിയുള്ള വംശീയ നുണകളാണ് ഇടതുപക്ഷ സഹയാത്രികൻ എന്ന് അവകാശപ്പെടുന്ന കെ. ടി. ജലീൽ പറയുന്നത്.
തന്നെ വിജയിപ്പിച്ച മലപ്പുറത്തെ ജനങ്ങളെ, തന്റെ വിധേയത്വ രാഷ്ട്രീയത്തിനായി, സമ്പൂർണമായും സംഘപരിവാറിന് ഒറ്റിക്കൊടുക്കുകയാണ് കെ. ടി. ജലീൽ. ഈ പ്രവർത്തിക്കു മലപ്പുറത്തെ ജനങ്ങൾ ശക്തമായ തിരിച്ചടി നൽകുമെന്ന് എക്സിക്യൂട്ടീവ് മുന്നറിയിപ്പു നൽകി.
ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ വി സഫീർ ഷാ, മുനീബ് കാരക്കുന്ന്, കൃഷ്ണൻ കുനിയിൽ, വഹാബ് വെട്ടം, നസീറ ബാനു, സുഭദ്ര വണ്ടൂർ, ജാഫർ സി സി, രജിത മഞ്ചേരി, ഇബ്രാഹിം കുട്ടി മംഗലം, ആരിഫ് ചുണ്ടയിൽ, ബിന്ദു പരമേശ്വരൻ, നൗഷാദ് ചുള്ളിയൻ, അഷ്റഫലി കട്ടുപ്പാറ, ഖാദർ അങ്ങാടിപ്പുറം, അഷറഫ് കെ കെ എന്നിവർ സംസാരിച്ചു.
Print Friendly, PDF & Email

Leave a Comment

More News