മലപ്പുറത്ത് പുതിയ ജില്ല – സി.പിഎം. പ്രസ്താവന വംശീയ ബോധത്തിന്റെ പുറംതള്ളൽ: വെൽഫെയർ പാർട്ടി

മലപ്പുറം: മലപ്പുറത്ത് പുതിയ ജില്ല വേണമെന്ന ആവശ്യം മതരാഷ്ട്ര കാഴ്ചപ്പാടുള്ള സംഘടനകൾ ഉയർത്തിയതാണെന്ന സി.പി.എം. സെക്രട്ടറിയേറ്റിന്റെ പ്രസ്താവന, പാർട്ടി പുലർത്തുന്ന മുസ്‌ലിംവിരുദ്ധ വംശീയ ബോധത്തിന്റെ പുറംതള്ളലാണെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് വിലയിരുത്തി.

നെയ്യാറ്റിൻകര കേന്ദ്രമാക്കി ജില്ല ആവശ്യപ്പെടുമ്പോൾ അത് ജനാധിപത്യപരവും, ജനസംഖ്യയുടെയും ഭൂവിസ്തൃതിയുടെയും അടിസ്ഥാനത്തിൽ തികച്ചും അർഹതപ്പെട്ട ജില്ല മലപ്പുറം ആവശ്യപ്പെടുമ്പോൾ അത് വർഗീയതയാകുന്നത് എന്തുകൊണ്ടാണെന്ന് സി.പി.എം. വിശദീകരിക്കണം.

ഇടത് സർക്കാറും പോലീസും ആർ.എസ്.എസുമായി നടത്തുന്ന അപകടകരമായ ബന്ധം പുറത്ത് വരുമ്പോൾ അതിനെതിരെ രൂപപ്പെടുന്ന ജനകീയ പ്രതിഷേധങ്ങളെ നേരിടേണ്ടത് തെറ്റ് തിരുത്തികൊണ്ടാകണം. അല്ലാതെ മലപ്പുറം സമം വർഗീയത എന്ന സംഘപരിവാർ വ്യാജമായി സൃഷ്ടിക്കുന്ന സമവാക്യത്തെ ഏറ്റെടുത്താൽ അതിൻ്റെ പ്രത്യാഘാതം സി.പി.എം. അനുഭവിക്കേണ്ടിവരും.

50 ലക്ഷത്തിലധികം ജനങ്ങൾ താമസിക്കുന്ന ഒരു പ്രദേശം നിരന്തരം ഉയർത്തിക്കൊണ്ടിരിക്കുന്ന പുതിയ ജില്ല എന്ന ആവശ്യത്തെ വർഗീയതയുടെയും തീവ്രവാദത്തിന്റെയും ചാപ്പ കുത്തി തള്ളാൻ ശ്രമിക്കുന്ന സി.പി.എമ്മും പിണറായി വിജയനും കേരളത്തിൽ സംഘപരിവാറിന്റെ നാവായി പ്രവർത്തിക്കുകയാണെന്നും ചൂണ്ടിക്കാട്ടി.

പുതിയ ജില്ലക്കായി മലപ്പുറത്തെ ജനങ്ങൾ നടത്തുന്ന പോരാട്ടങ്ങളെ ഈ നടപടികൾ കൊണ്ടൊന്നും ഇല്ലാതാക്കാൻ കഴിയില്ലെന്നും ജില്ലാ എക്സിക്യൂട്ടീവ് മുന്നറിയിപ്പ് നൽകി.

ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ വി സഫീർ ഷാ, മുനീബ് കാരക്കുന്ന്, കൃഷ്ണൻ കുനിയിൽ, വഹാബ് വെട്ടം, നസീറ ബാനു, സുഭദ്ര വണ്ടൂർ, ആരിഫ് ചുണ്ടയിൽ, ബിന്ദു പരമേശ്വരൻ, നൗഷാദ് ചുള്ളിയൻ, അഷ്റഫലി കട്ടുപ്പാറ, ഖാദർ അങ്ങാടിപ്പുറം, ജാഫർ സി സി, രജിത മഞ്ചേരി, ഇബ്രാഹിം കുട്ടി മംഗലം, അഷറഫ് കെ കെ എന്നിവർ സംസാരിച്ചു.

 

Print Friendly, PDF & Email

Leave a Comment

More News