അയാൾ നീതിമാനായിരുന്നു എന്നിട്ടും നിങ്ങളയാളെ? (ലേഖനം): ബ്ലെസ്സൺ ഹ്യൂസ്റ്റൺ

“വളർത്തിയതും നീയേ കൊന്നതും നീയേ തിന്നതും നീയേ.” എ ഡി എം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ പെട്ടെന്ന് മനസ്സിൽ തോന്നിയതാണിത്.

തന്നെ വേദിയിലിരുത്തി മോശമായി പറഞ്ഞതിൽ മനോവിഷമം കാരണമാണ് അദ്ദേഹം ആത്മഹത്യ ചെയ്തത്. അതിനു കാരണക്കാരി കണ്ണൂർ ജില്ലാ പഞ്ചായത്തു പ്രസിഡന്റ് പി പി ദിവ്യ. കണ്ണൂർ എ ഡി എമ്മായിരുന്ന നവീൻ ബാബു പത്തനംതിട്ട എ ഡി എമ്മായി സ്ഥലം മാറിപ്പോകുന്ന ചടങ്ങിൽ അദ്ദേഹത്തിനെതിരെ ദിവ്യ നടത്തിയ കൃത്യവിലോപവും അഴിമതി ആരോപണങ്ങളുമാണ് നവീൻ ബാബു ആത്മഹത്യ ചെയ്യാൻ കാരണം. തന്റെ സുഹൃത്തിനയച്ച സന്ദേശത്തിൽ അദ്ദേഹം അത് വ്യക്തമായി പരാമര്‍ശിച്ചിരുന്നുവത്രേ.

നവീൻ സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനായിരുന്നു. അദ്ദേഹം പ്രവർത്തിച്ചിരുന്ന അദ്ദേഹത്തൊടൊപ്പം പ്രവർത്തിച്ചിരുന്ന
കളക്ടര്‍മാരുള്‍പ്പടെ ഉള്ള ഉദ്യോഗസ്ഥരുടെയും അഭിപ്രായമായിരുന്നു. കൈക്കൂലി വാങ്ങാത്ത കൃത്യ നിഷ്ടയോടെ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹമെന്നാണ് പൊതു ജനത്തിന്റെ അഭിപ്രായവും. ഏതാണ്ട് മുപ്പത്തിയഞ്ച് വർഷത്തെ സർവീസുള്ള അദ്ദേഹത്തെ കുറിച്ച് എല്ലാവര്ക്കും നല്ലഅഭിപ്രായമായിരുന്നു ഒരാൾക്ക് ഒഴികെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കൊഴിച്ച്.

സാധാരണ കേരളത്തിലെ ഗവർമെന്റ് ഉദ്യോഗസ്ഥരെക്കുറിച്ച് പുതു ജനത്തിന് പൊതുവെ നല്ല അഭിപ്രായമില്ലാത്തതാണ്. എന്നാൽ നവീൻ ബാബുവിനെ കുറിച്ച് എല്ലാവര്ക്കും നല്ലതു മാത്രമേ പറയാനുള്ളു. അത് അദ്ദേഹം പ്രവർത്തിച്ച എല്ലായിടത്തും. പിന്നെ ദിവ്യക്ക് മാത്രം എതിരഭിപ്രായമുണ്ടാകാൻ കാരണമെന്താണ്. അയാൾക്കെതിരെ എന്തെങ്കിലും എതിരഭിപ്രായമുണ്ടായിരുന്നെകിൽ പരാതിയുണ്ടായിരുന്നെകിൽ അദ്ദേഹത്തിന്റ മേലുദ്യോഗസ്ഥനായ ജില്ലാ കളക്ടറോടെ അത് പറയാമായിരുന്നു. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും ഉയർന്ന സ്ഥാനത്തുള്ള സ്ഥാനത്തിരിക്കുന്ന വ്യക്തിയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. അതുകൊണ്ടുതന്ന് അവർ പരാതി നൽകിയാൽ ആ വ്യക്തിക്കെതിരെ അടിയന്തിരമായി അന്വേഷണത്തിന് ഉത്തരവിടുമായിരുന്നു. കാരണം പരാതിക്കാരുടെ സ്ഥാനവും പ്രാധാന്യവും തന്നെ. ഇതൊന്നുമില്ലാത് അദ്ദേഹത്തിന്റ യാത്രയയപ്പ് വേദിയിൽ എത്തി തനിക്കുള്ള വിരോധം പ്രകടമാക്കിയത്തിന്റ ലക്ഷ്യമെന്താണ്. അതും ക്ഷണിക്കപ്പെടാതെ. ക്ഷണിച്ചിരുന്നുവെങ്കിൽ പോലും അദ്ദേഹത്തിന്റെ അഭിമാനത്തിന് വ്രണമേല്പിക്കുന്ന തരത്തിൽ നടത്തിയ അഭിപ്രായ പ്രകടനം അങ്ങേയറ്റം തെറ്റുതന്നെയാണ്. ദിവ്യയ്ക്ക് നവീനിനോട് എന്തോ പകയുള്ളതായി ആ സംഭവം വ്യക്തമാക്കുന്നു. അതെ രാഷ്ട്രീയ പകയാണോ.

ദിവ്യയും നവീനും സി പി എമ്മിന്റെ രഷ്ട്രീയത്തിൽ വിശ്വസിക്കുന്നവരാണ്. നവീൻ ബാബു ഇടതുപക്ഷത്തിന്റ ഗസറ്റഡ് ഓഫീസർസ് അസോസിയേഷന്റെ സജീവ പ്രവർത്തകനും ദിവ്യ സി പി എമ്മിന്റെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയും. അതുകൊണ്ട് ഇത് രാഷ്ട്രീയ കുടിപ്പകയായാണോ. കണ്ണൂരിലെ സി പി എമ്മിൽ നടക്കുന്ന ചേരിപ്പോര് ഇതുമായി ബന്ധപ്പെട്ടതാണോ. ഇങ്ങനെയുള്ള ചോദ്യങ്ങളാണ് ഇപ്പോൾ ഉയർന്നുവരുന്നത്. ദിവ്യ നവീനെതിരെ ആരോപിച്ച അഴിമതിയെക്കുറിച്ച കണ്ണൂർ കളക്ടർ അന്വേഷിക്കുകയും ആ ആരോപണത്തിൽ യാതൊരു വസ്തുതയുമില്ലെന്ന് കളക്ടർ ഉന്നതർക്ക് റിപ്പോർട്ട് നൽകുകയും ചെയ്തതിൽ നിന്ന് നവീൻ ബാബു നിരപരാധിയാണെന്ന് തെളിഞ്ഞു. അതുകൊണ്ട് ദിവ്യ ആരോപിച്ചത് എന്തിന്റെ അടിസ്ഥാനത്തിലും ആരുടെ പ്രേരണയിലുമാണ്. പാർട്ടിയിലെ ചേരിപ്പോരാണോ അതിനു കാരണം. അത് അന്വേഷിച്ച് കണ്ടെത്തേണ്ട ചുമതല പാർട്ടിക്കുണ്ട്.

അനേഷണം സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത് എത്രമാത്രം നീതിപൂർവമാണെന്ന് കണ്ടറിയണം. കാരണം വാദിയെക്കാൾ പ്രതി പാർട്ടിയിൽ ശക്തയാണ്. അങ്ങനെയുള്ളവരെ സംരക്ഷിച്ച ചരിത്രമാണ് പാർട്ടിക്കുള്ളത്. ആന്തൂർ മുൻസിപ്പാലിറ്റി ചെയർപേഴ്‌സന്റെ പിടിവാശി കാരണം ആത്മഹത്യാ ചെയ്ത സാജന്റെ കാര്യം തന്നെ എടുക്കാം. ഇരുവരും പാർട്ടിയിൽ വിശ്വസിക്കുന്നവരായിരുന്നു. എന്നിട്ട് കുറ്റക്കാരിയായ ചെയർപേഴ്‌സണെതിരെ എന്ത് നടപടിയെടുത്തു. അവരുടെ ഭർത്താവ് ഇന്ന് പാർട്ടിയിലെ ഉന്നതനായ നേതാവാണ്. കൊല്ലത്തെ പാർട്ടിക്കാരുടെ എതിർപ്പിനെ തുടർന്ന് വർക് ഷോപ്പ് തുടങ്ങാൻ കഴിയാതെ ആത്മഹത്യ ചെയ്ത പ്രവാസിയുടെ കുടുംബത്തിനെ എന്ത് നീതി ലഭിച്ചു. അതിലും ഇരുകൂട്ടരും പാർട്ടി പ്രവർത്തകരും വിശ്വാസികളുമായിരുന്നു. ഇവിടെയും മറിച്ചൊന്നും നടക്കില്ല. നാവിൻ ബാബുവിനേക്കാൾ പാർട്ടിയുടെലേബൽ ഉള്ളത് ദിവ്യക്കാണ്. അപ്പോൾ അവർക്കായിരിക്കും പാർട്ടിയുടെ സംരക്ഷണം കിട്ടുക. ഇപ്പോഴത്തെ ഈ അന്വേഷണവും മറ്റും ഒരു പ്രഹസനം മാത്രം. ജനങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടിയും ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാലും മാത്രം.

ക്ഷണിക്കപ്പെടാതെയാണ് ദിവ്യ വന്നതെന്നായിരുന്നു സംഘാടകരുടെ മൊഴിയിൽ പറയുന്നത്. എന്നാൽ താൻ കളക്ടർ ക്ഷണിച്ചിട്ടാണ് വന്നതെന്നാണ് അവർ കോടതിയിൽ കൊടുത്ത ജാമ്യ ഹർജിയിൽ പറയുന്നത്. കളക്ടർ മൗനമായിരിക്കുകയുമാണ്. പറയാനും വയ്യ പറയാതിരിക്കാനും വയ്യ എന്നതാണ് കളക്ടർക്ക് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. അതിനർത്ഥം അപ്പൻ പത്തായത്തിൽ തന്നെയിരുപ്പുണ്ട് എന്നതാണ്. പോലീസ് തയ്യാറാക്കിയ എഫ് ഐ ആറിൽ പോലും അത് വ്യക്തമാകുന്നുണ്ട്. ഒരു സംരക്ഷണത്തിന്റ വലയം തീർക്കുന്നു എന്നതാണ് ഇതിൽ വ്യക്തമാകുന്നത്. ചുരുക്കത്തിൽ ഒരു ഒത്തുതീർപ്പ് എന്ന നിലയിലേക്ക് കാര്യങ്ങൾ പോകാം. മറ്റെല്ലാ കേസ്സുകളെയും പോലെ. എങ്ങനെ ഒത്തുതീർന്നാലും കുറ്റം ചെയ്തവർക്കേ അർഹമായ ശിക്ഷ കിട്ടിയില്ലെങ്കിൽ നവീൻറെ ആത്മാവിനെ നിത്യ ശാന്തി കിട്ടില്ല. കാരണം തെറ്റ് ചെയ്യാതെ കുറ്റാരോപിതനായ വ്യക്തിയാണ്. കൊല്ലാനുംകൊല്ലിക്കാനും കഴിയുമെങ്കിൽ സംരക്ഷിക്കാനും തങ്ങൾക്ക് കഴിയുമെന്ന് എത്രയോ സംഭവങ്ങളിൽ കുടി തെളിയിച്ച പാർട്ടിയാണ് ഇത്. അതുകൊണ്ടു തന്നെ എല്ലാത്തിനും മീതെയാണ് തങ്ങളെന്നാണ് നേതാക്കളുടെ ചിന്ത. അതിന്റെ ഒരു ഇരയാണ് നവീൻ എന്ന സത്യസന്ധനായ ഉദ്യോഗസ്ഥൻ. അയാൾ നീതിമാനായിരുന്നു എന്നിട്ടും നിങ്ങളയാളെ?

Print Friendly, PDF & Email

Leave a Comment

More News