എഡി‌എം നവീന്‍ ബാബുവിന്റെ മരണം: അവഹേളിക്കുന്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് ദിവ്യ തന്നെ; കൂടുതൽ തെളിവുകളുമായി അന്വേഷണ റിപ്പോർട്ട്

കണ്ണൂർ: മുന്‍ എഡിഎം കെ നവീൻ ബാബുവിന്‍റെ മരണത്തിൽ ദിവ്യക്കെതിരെ കൂടുതൽ തെളിവുകളുമായി ലാൻഡ് റവന്യൂ ജോയിന്‍റ് കമ്മിഷണറുടെ റിപ്പോർട്ട്. ആരോപണം ഉന്നയിക്കുന്നതിന്‍റെ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്‌ത് പ്രചരിപ്പിച്ചത് പിപി ദിവ്യ തന്നെ എന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.

പ്രാദേശിക കേബിൾ ടിവി ക്യാമറാമാനാണ് ചടങ്ങ് ചിത്രീകരിച്ചത്, നവീൻ ബാബുവിനെ പരസ്യമായി അവഹേളിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദിവ്യ യാത്രയയപ്പ് യോഗത്തിലെത്തിയെന്നും റിപ്പോർട്ട് പറയുന്നു. റിപ്പോർട്ട് ഇന്ന് (ഒക്‌ടോബർ 24) റവന്യൂ മന്ത്രി കെ രാജന് കൈമാറും.

അതേസമയം, മുന്‍ എഡിഎം കെ നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് രജിസ്‌റ്റർ ചെയ്‌ത കേസിൽ ദിവ്യ നൽകിയ മുൻകൂർ ജാമ്യഹർജി തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. പിപി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷക്കെതിരെ പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. നവീൻ ബാബുവിന്‍റെ കുടുംബവും ഹർജിയിൽ കക്ഷി ചേർന്നിരുന്നു.

നവീൻ ബാബുവിന് കൈക്കൂലി നൽകിയെന്ന് ആരോപിച്ച ടിവി പ്രശാന്തന്‍റെ മൊഴി കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് അന്വേഷണ സംഘം പരിയാരം മെഡിക്കൽ കോളജിലെത്തി രേഖപ്പെടുത്തി. കൈക്കൂലി നൽകിയെന്ന മൊഴി ടിവി പ്രശാന്തൻ വീണ്ടും ആവർത്തിച്ചു. പ്രശാന്തനെ ഉടൻ ജോലിയിൽ നിന്ന് നീക്കം ചെയ്തേക്കുമെന്നാണ് വിവരം.

Print Friendly, PDF & Email

Leave a Comment

More News